Sunday, December 19, 2010

തമിഴ് സ്വാമി

ശബരിമല ഡ്യൂട്ടി കഴിഞ്ഞു വീട്ടില്‍ പോകാനായി പമ്പയില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന്‍ എന്നോട് ശുദ്ധമലയാളത്തില്‍ ചോദിച്ചു "ഈ KSRTC ബസ്‌ സ്റ്റാന്റ് എവിടെയാ?"

എന്റെ മറുപടി - "കൊഞ്ചം കൂട മുന്നാലെ പോണം സ്വാമീ"

പിന്നീടാണ് ഞാന്‍ തന്നെ ആലോചിച്ചത് - തമിഴോ?? വന്നു വന്നു മണിച്ചിത്രത്താഴിലെ ശോഭനയെ പോലെയായി. ഇപ്പൊ കടുംതമിഴിലും തെലുങ്കിലുമൊക്കെയാണ് സംസാരം.

ഒരു മാസം ശബരിമലയില്‍ നിന്നിട്ട് എനിക്ക് ഒരു മാറ്റവുമില്ലെന്ന് ഇനി ആരും പറയരുത്!

Wednesday, December 1, 2010

സ്ട്രിംഗര്‍

"സ്ട്രിംഗര്‍" (stringer) എന്ന്‍ വെച്ചാല്‍ പത്രഭാഷയില്‍ പ്രാദേശിക ലേഖകന്‍ എന്നര്‍ത്ഥം. പ്രസ് ക്ലബില്‍ പഠിച്ചു എന്നല്ലാതെ ക്ലാസില്‍ കയറാതെ നടന്ന എനിക്ക് ഇത് വല്ലതും അറിയാമോ? പുതിയ ജോലി സ്ഥലത്ത് ചെന്നു "വാര്‍ത്തകള്‍ ശേഖരിച്ചു എഴുതി നല്‍കുന്ന ജോലിക്കാണ്" വന്നതെന്ന്‍ ഉദ്യോഗസ്ഥനോട് പറഞ്ഞു.

അപ്പോള്‍ ഉദ്യോഗസ്ഥന്‍ : "ഓ... സ്ട്രിംഗറാണല്ലേ?"

ഞാന്‍ : ങേ ?

ഉദ്യോഗസ്ഥന്‍ വീണ്ടും : നിങ്ങള്‍ സ്ട്രിംഗറാണല്ലേ ?"

ഞാന്‍ : "ഓ...അങ്ങനെയൊന്നുമില്ല...വല്ലപ്പോഴും ബാത്ത്റൂമിലോക്കെ വച്ച് പാടും"

ഉദ്യോഗസ്ഥന്റെ മുഖത്ത് അമ്പരപ്പ്. എന്റെ മുഖത്ത് തുളുമ്പുന്ന ആത്മവിശ്വാസം. (ഉദ്യോഗസ്ഥന്‍ എന്നെ പോലെ സഹൃദയന്‍ തന്നെ! അതല്ലേ കണ്ട ഉടനെ പാട്ടുകാരന്‍ (singer) അല്ലേ എന്നു ചോദിച്ചത് !!)

Moral: .... (ഇതിനൊക്കെ എന്തോന്ന്‍ moral??! നന്നാവത്തില്ല ...അത് തന്നെ!!)

Friday, November 12, 2010

ആറാം ജേര്‍ണലിസ്റ്റ്

ജേര്‍ണലിസം... അറിയുന്തോറും അകലം കൂടുന്ന മഹാസാഗരം...അലഞ്ഞിട്ടുണ്ട് അത് തേടി... ഒരുപാട്...

ആ...
(ബാക്ക്ഗ്രൗണ്ടില്‍ ഹരിമുരളീരവം മ്യൂസിക്‌ )

നിലാവില്‍ ആമയിഴഞ്ചാന്‍ തോടിന്റെ കരയില്‍ നക്ഷത്രം എണ്ണി കിടന്നവന് ഒരു വെളിപാടുണ്ടാകുന്നു ... എന്താ?... പ്രസ്‌ ക്ലബിലേക്ക്‌ വച്ചു പിടിക്കാന്‍... എന്തിനാ??... ജേര്‍ണലിസം പഠിക്കണം.

പ്രസ്‌ ക്ലബ്‌....

ജേര്‍ണലിസത്തെക്കുറിച്ച് അറിയാന്‍ ചെന്നുപെട്ടത് ഒരു സിങ്കത്തിന്റെ മടയില്‍....ഉസ്താദ് എന്‍. ആര്‍. എസ്. ബാബു സര്‍. മൂപ്പര്‍ ആള്‍ കിടിലമാ... എന്താ സംഭവം? നല്ല A - Class ജേര്‍ണലിസം.

ആവശ്യം അറിയിച്ചു. ദക്ഷിണയായി സര്‍ ചോദിച്ചത് "മാതൃഭൂമിയുടെ സ്ഥാപകനാര് ?" എന്ന്. ഊരുതെണ്ടിയുടെ ഓട്ടബുദ്ധിയില്‍ എന്താ ഉള്ളത്??.... ഒന്നുമില്ല... ജേര്‍ണലിസത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച 'മുത്തുച്ചിപ്പി'യുടെ എഡിറ്ററെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഞാന്‍ അങ്ങട് അലക്കി - "മാമന്‍ മാപ്പിള!"

പറഞ്ഞു മുഴുമിക്കാന്‍ വിട്ടില്ല. ഇങ്ങനെ അങ്ങട് ചേര്‍ത്ത് അങ്ങട് പിടിച്ചു. "നീ ഇവിടെ ഒന്നും ജനിക്കേണ്ടവനല്ല. In fact, നീ ജനിക്കേണ്ടവനേ അല്ല!!"

ബാബു സര്‍ ഫ്ലാറ്റ്!

പിന്നെ ഹൃദയത്തില്‍ ജേര്‍ണലിസവും സിരകളില്‍ ലഹരിയുമായി കാലം ഒരു പാട്....

ഒടുവില്‍ ഒരു നാള്‍ പ്രസ്‌ ക്ലബ്ബിന്റെ പടിയില്‍ ഒരു പിടി പച്ച മണ്ണും വാരിയിട്ടു യാത്ര തുടങ്ങി... ജോലി അന്വേഷിച്ച്... ഇന്നും തീരാത്ത യാത്ര...

സഫറോം കീ സിന്ദഗീ ജോ കഭീ നഹി കദം ഹോ ജാത്തേ ഹേ... ഹൈ... ഹോ.... ഹാ!

Friday, October 1, 2010

സഖാവ് ചങ്ങമ്പുഴ

പണ്ട് യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ പത്തമ്പത് പേരുമായി ക്യാമ്പസിനകത്തു റോന്തു ചുറ്റുന്നതിനിടയില്‍ മലയാളം എം. . ക്ലാസ്സില്‍ കയറി. അവിടെ സുന്ദരനായ ഒരു യുവാവിന്റെ പടം ചുമരില്‍ ഒട്ടിച്ചിരിക്കുന്നു. "ഇത് .എം.എസ്സി.ന്റെ ചെറുപ്പത്തിലെ പടമല്ലേ?" ഞാന്‍ എന്റെ അറിവ് വിളമ്പി. "പോടാ മണ്ടാ!" ബിനു .പി. എന്നെ ശാസിച്ചു "അത് സഖാവ് നായനാരാണ്." അപ്പോള്‍ യാസ്സിം ഇടപെട്ടു "നിങ്ങള്‍ രണ്ടു പേര്‍ക്കും തെറ്റി. ഇത് .കെ. ജി.യാണ്!" ഇങ്ങനെ കുറച്ചു നേരം ഞങ്ങള്‍ കുട്ടിസഖാക്കള്‍ തമ്മിലുള്ള തര്‍ക്കം തുടര്‍ന്നു. ഒടുവില്‍ സംശയം തീര്‍ക്കാനായി ക്ലാസ്സില്‍ മിണ്ടാതെ ഒരു മൂലയിലിരുന്ന സിദ്ദിക്കിനെ വിളിച്ചു ഞങ്ങള്‍ ചോദിച്ചു "സഖാവേ... ഇത് ഏതു സഖാവിന്റെ പടമാണ് ?" ഒരു നിമിഷം നിര്‍വികാരനായി ഞങ്ങളുടെ മുഖത്ത് നോക്കിയിട്ട് സിദ്ദിക്ക് പതിഞ്ഞ ശബ്ദത്തില്‍ ഉത്തരം പറഞ്ഞു:

"ചങ്ങമ്പുഴ!"

തലയും താഴ്ത്തി വാലും ചുരുട്ടി ഞങ്ങള്‍ മിണ്ടാതെ സ്ഥലം വിട്ടു....

Thursday, July 22, 2010

ഹിന്ദുസ്ഥാന്‍ കീ ജയ്‌

ഒരിക്കല്‍ നാസിമിന്റെ വീട്ടില്‍ സിനിമ കണ്ടുകൊണ്ടിരിക്കുകയാണ് നാസിമും രഞ്ജിത്തും പാക്കരനും. ഷാരൂഖ്‌ ഖാന്റെ "വീര്‍ സാര" ആണ് പടം. ഹിന്ദി വലുതായി മനസിലാവില്ലെങ്കിലും ഷാരുഖ് ഖാന്‍ ആയതുകൊണ്ട് കാണാമെന്നു വിചാരിച്ചാണ് നാസിമും രഞ്ജിത്തും ഇരിക്കുന്നത്. ഇതിനിടയില്‍ അവര്‍ മറ്റു പല കാര്യങ്ങള്‍ സംസാരിക്കുന്നുമുണ്ട്. എന്നാല്‍ പാക്കരന്‍ ബദ്ധശ്രദ്ധനായി സിനിമയില്‍ തന്നെ ലയിച്ചിരിക്കുകയാണ്. ഇവന് വല്ലതും മനസ്സിലാകുന്നുണ്ടോ എന്നറിയാനായി നാസിം പാക്കരനോട് ചോദിച്ചു, "എടാ ഷാരുഖ് ഖാന്‍ ഇപ്പോള്‍ പ്രീതി സിന്റയോട് എന്താ പറഞ്ഞത്?"

പാക്കരന്‍ മറുപടി പറഞ്ഞു "ഛെ! നിനക്ക് അത് പോലും മനസ്സിലായില്ലേ? നമ്മുക്ക് പാക്കിസ്ഥാന്‍ വിട്ടു ഹിന്ദുസ്ഥാനില്‍ പോയി താമസിക്കാം എന്നാണു ഷാരുഖ് ഖാന്‍ അവളോട്‌ പറഞ്ഞത് "

ഇത് കേട്ട് രഞ്ജിത്തും നാസിമും സ്തബ്ധരായി. "നിനക്ക് ഇത്രയും ബുദ്ധി ഉണ്ടോടാ പാക്കരാ??" നാസിം അമ്പരന്നു. രഞ്ജിത്ത് എന്നിട്ടും വിട്ടില്ല. അടുത്ത ചോദ്യം "പാക്കരാ...ഈ ഹിന്ദുസ്ഥാന്‍ എന്ന് പറയുന്നത് എവിടെയാണ് ?"

ഒരു നിമിഷം ഗൗരവമായി ചിന്തിച്ചിട്ട് പാക്കരന്‍ മുകളിലോട്ടു നോക്കി ഇടതു കയ്യിലെ വിരലുകള്‍ എണ്ണി തുടങ്ങി "ഇന്ത്യ ... പാക്കിസ്ഥാന്‍ ... ഉം ...പിന്നെ ... ശ്രീലങ്ക ... പിന്നെ ... അത് ... " കുറച്ചു നേരം കൂടി ചിന്തിച്ചിട്ട് പാക്കരന്‍ ഗൗരവത്തില്‍ പറഞ്ഞു " അളിയാ ... ഹിന്ദുസ്ഥാന്‍ ഇന്ത്യയുടെ അടുത്ത് എവിടെയോ ആണെന്നു എനിക്കറിയാം. കൃത്യമായിട്ട്‌ എവിടെയാണെന്ന് ഞാന്‍ മറന്നു പോയി..."

പൊട്ടിച്ചിരിയുടെ ഇടയില്‍ നാസിം രഞ്ജിതിനോട് പറഞ്ഞു "ഇപ്പോഴാണ് ആശ്വാസമായത്...ഒരു നിമിഷത്തേക്ക് പാക്കരന് ബുദ്ധി വെച്ചോ എന്ന് ഞാന്‍ അറിയാതെ സംശയിച്ചു പോയി !"

Tuesday, July 6, 2010

പാക്കരന്‍ ബാങ്കില്‍

ഒരിക്കല്‍ ഒരു ന്യൂ ജനറേഷന്‍ ബാങ്കില്‍ കളക്ഷന്‍ എക്സിക്യൂട്ടീവായി പാക്കരന് ജോലി വാങ്ങിച്ചുകൊടുക്കാമെന്നു അവിടുത്തെ ജീവനക്കാരനും പാക്കരന്റെ സുഹൃത്തുമായ രഞ്ജിത്ത് ഏറ്റു. ഇന്റര്‍വ്യൂ ദിവസം രഞ്ജിത്തിനൊപ്പം കുളിച്ചു കുട്ടപ്പനായി പാക്കരന്‍ രാവിലെ ബാങ്കില്‍ ചെന്നു. ഇടപാടുകാര്‍ക്ക് വിശ്രമിക്കാനുള്ള കസേരകളിലൊന്നില്‍ പാക്കരനെ ഇരുത്തിയിട്ട് രഞ്ജിത്ത് മാനേജറെ കാണാന്‍ കാബിനിനുള്ളിലേക്ക് പോയി.

രഞ്ജിത്ത് തിരിച്ചു വന്നപ്പോള്‍ വളരെ പ്രായം ചെന്ന ഒരു പാവം സ്ത്രീയോട് ബാങ്കിലെ ഒരു ഉദ്യോഗസ്ഥന്‍ കയര്‍ക്കുന്നത് കണ്ടു. "മുഴുവനും എഴുതി തെറ്റിച്ചിരിക്കുകയാണ്!" അയാള്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു.

"എനിക്കു അറിഞ്ഞുകൂടാത്തത്കൊണ്ടാണ് മക്കളേ" വൃദ്ധ കരഞ്ഞു.

"നിങ്ങളോട് ഞാന്‍ പറഞ്ഞതല്ലേ വിവരമോ വിദ്യാഭ്യാസമോ ഉള്ള ആരെയെങ്കിലും കൊണ്ടെഴുതിക്കാന്‍"

ഈ സമയംകൊണ്ട് ബാങ്കിലെ മുഴുവന്‍ ജീവനക്കാരുടെയും കസ്ടമര്‍മാരുടെയും ശ്രദ്ധ അങ്ങോട്ടായി.

"അയ്യോ സാറേ... ഇത് ഞാന്‍ എഴുതിയതല്ല. ദോ ആ ഇരിക്കുന്ന സാറിനെ കൊണ്ടെഴുതിച്ചതാ!"

വൃദ്ധ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കിയ രഞ്ജിത്ത് കണ്ടത് ഇന്‍സര്‍ട്ട് ചെയ്തു ഷൂസും കെട്ടി പോക്കറ്റില്‍ കൂളിംഗ് ഗ്ലാസ്സുമായി ഒന്നുമറിയാത്ത പോലെ ഇംഗ്ലീഷ് പത്രം തലതിരിച്ചു പിടിച്ചു വായിച്ചുകൊണ്ടിരിക്കുന്ന പാക്കരനെ!

രഞ്ജിത്ത് വൃദ്ധയോട് കാര്യം തിരക്കി. അവര്‍ക്ക് ബാങ്കില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിക്കണം. അതിനു ചെക്കില്‍ TEN THOUSAND എന്ന് ഇംഗ്ലീഷില്‍ എഴുതണം. ഇത്രേ വൃദ്ധ പാക്കരനോട് ആവശ്യപ്പെട്ടുള്ളു. പാക്കരന്‍ പതിനായിരത്തിനെ ഇംഗ്ലീഷില്‍ ആക്കിയത് ഇങ്ങനെ "P-A-T-I-N-A...". തുടക്കം ഇങ്ങനെ. അവസാനഭാഗം ഇംഗ്ലീഷ് പ്രൊഫസര്‍മാര്‍ക്ക് പോലും വായിക്കാന്‍ പറ്റാത്ത എന്തോ ഇംഗ്ലീഷ്.

രഞ്ജിത്തിന്റെ കണ്ണു തള്ളി. ഇവനെയാണല്ലോ ഈശ്വരാ ഇവിടെ ജോലിക്ക് കേറ്റാന്‍ ഞാന്‍ ശ്രമിച്ചത് എന്ന് ഉള്ളില്‍ പിറുപിറുത്തുകൊണ്ട് പാക്കരനെ അറിയാത്ത ഭാവത്തില്‍ രഞ്ജിത്ത് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.








Saturday, June 26, 2010

ആമുഖം

ആരാണ് പാക്കരന്‍?

പാക്കരന്‍ തിരുവനന്തപുരം ജില്ലക്കാരനാണ്. ഒരു പക്ഷെ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈ ചെറുപ്പക്കാരനെ അറിയാമായിരിക്കും. സുന്ദരന്‍. തൊഴില്‍രഹിതന്‍. പരോപകാരി. ഒരു ചെറിയ കുഴപ്പമേയുള്ളു - പാക്കരന്‍ വാ തുറന്നാല്‍ നുണയേ പറയു. നുണയെന്നു പറഞ്ഞാല്‍ അങ്ങിനെ ആര്‍ക്കും ഉപദ്രവമുള്ള നുണയോന്നുമല്ല. 'പുളു' എന്ന് വേണമെങ്കില്‍ നാടന്‍ ഭാഷയില്‍ പറയാം.

ഇതാ ഒരു സാമ്പള്‍:

അമ്പലപ്പറമ്പില്ലേക്ക് ഓടികൊണ്ട് വന്ന പാക്കരന്‍ - "അറിഞ്ഞോ?? പാലോട് പടക്കശാലയ്ക്ക് തീ പിടിച്ചു ആയിരം പേര്‍ മരിച്ചു!"

"ആയിരം പേരോ??"

"ഒരു അഞ്ഞൂറ് പേരെങ്കിലും മരിച്ചു കാണും"

"ചുമ്മാതായിരിക്കും. നിന്നോട് ആര് പറഞ്ഞു?"

"ടിവിയില്‍ ഫ്ലാഷ് ന്യൂസ്‌ ഉണ്ടായിരുന്നു. ഇരുനൂറു പേര്‍ ഉറപ്പായും മരിച്ചു"

"പോടാ പുളു അടിക്കാതെ"

"ശ്ശെ! സംഭവസ്ഥലത്തുണ്ടായിരുന്ന എന്റെ ഒരു കൂട്ടുക്കാരന്‍ വിളിച്ചു പറഞ്ഞതാ. പത്തു മുപ്പതു പേര്‍ എന്തായാലും മരിച്ചു..."

"സത്യം പറയെടാ പാക്കരാ!"

"അണ്ണാ... രണ്ടു പേര്‍ മരിച്ചണ്ണാ..."

ഇതാണ് പാക്കരന്‍. രണ്ടു പേര്‍ മരിച്ചിടത്ത് ആയിരം പേരെ കശാപ്പ് ചെയ്തു കളയും. ഒരല്‍പ്പം പുളു. ഒരല്‍പ്പം നുണ. വസ്തുതകളെ ഒരല്‍പ്പം പെരുപ്പിക്കാതെ പാക്കരന് പറയാന്‍ പറ്റില്ല. അത്രേയുള്ളു.