Thursday, July 22, 2010

ഹിന്ദുസ്ഥാന്‍ കീ ജയ്‌

ഒരിക്കല്‍ നാസിമിന്റെ വീട്ടില്‍ സിനിമ കണ്ടുകൊണ്ടിരിക്കുകയാണ് നാസിമും രഞ്ജിത്തും പാക്കരനും. ഷാരൂഖ്‌ ഖാന്റെ "വീര്‍ സാര" ആണ് പടം. ഹിന്ദി വലുതായി മനസിലാവില്ലെങ്കിലും ഷാരുഖ് ഖാന്‍ ആയതുകൊണ്ട് കാണാമെന്നു വിചാരിച്ചാണ് നാസിമും രഞ്ജിത്തും ഇരിക്കുന്നത്. ഇതിനിടയില്‍ അവര്‍ മറ്റു പല കാര്യങ്ങള്‍ സംസാരിക്കുന്നുമുണ്ട്. എന്നാല്‍ പാക്കരന്‍ ബദ്ധശ്രദ്ധനായി സിനിമയില്‍ തന്നെ ലയിച്ചിരിക്കുകയാണ്. ഇവന് വല്ലതും മനസ്സിലാകുന്നുണ്ടോ എന്നറിയാനായി നാസിം പാക്കരനോട് ചോദിച്ചു, "എടാ ഷാരുഖ് ഖാന്‍ ഇപ്പോള്‍ പ്രീതി സിന്റയോട് എന്താ പറഞ്ഞത്?"

പാക്കരന്‍ മറുപടി പറഞ്ഞു "ഛെ! നിനക്ക് അത് പോലും മനസ്സിലായില്ലേ? നമ്മുക്ക് പാക്കിസ്ഥാന്‍ വിട്ടു ഹിന്ദുസ്ഥാനില്‍ പോയി താമസിക്കാം എന്നാണു ഷാരുഖ് ഖാന്‍ അവളോട്‌ പറഞ്ഞത് "

ഇത് കേട്ട് രഞ്ജിത്തും നാസിമും സ്തബ്ധരായി. "നിനക്ക് ഇത്രയും ബുദ്ധി ഉണ്ടോടാ പാക്കരാ??" നാസിം അമ്പരന്നു. രഞ്ജിത്ത് എന്നിട്ടും വിട്ടില്ല. അടുത്ത ചോദ്യം "പാക്കരാ...ഈ ഹിന്ദുസ്ഥാന്‍ എന്ന് പറയുന്നത് എവിടെയാണ് ?"

ഒരു നിമിഷം ഗൗരവമായി ചിന്തിച്ചിട്ട് പാക്കരന്‍ മുകളിലോട്ടു നോക്കി ഇടതു കയ്യിലെ വിരലുകള്‍ എണ്ണി തുടങ്ങി "ഇന്ത്യ ... പാക്കിസ്ഥാന്‍ ... ഉം ...പിന്നെ ... ശ്രീലങ്ക ... പിന്നെ ... അത് ... " കുറച്ചു നേരം കൂടി ചിന്തിച്ചിട്ട് പാക്കരന്‍ ഗൗരവത്തില്‍ പറഞ്ഞു " അളിയാ ... ഹിന്ദുസ്ഥാന്‍ ഇന്ത്യയുടെ അടുത്ത് എവിടെയോ ആണെന്നു എനിക്കറിയാം. കൃത്യമായിട്ട്‌ എവിടെയാണെന്ന് ഞാന്‍ മറന്നു പോയി..."

പൊട്ടിച്ചിരിയുടെ ഇടയില്‍ നാസിം രഞ്ജിതിനോട് പറഞ്ഞു "ഇപ്പോഴാണ് ആശ്വാസമായത്...ഒരു നിമിഷത്തേക്ക് പാക്കരന് ബുദ്ധി വെച്ചോ എന്ന് ഞാന്‍ അറിയാതെ സംശയിച്ചു പോയി !"

Tuesday, July 6, 2010

പാക്കരന്‍ ബാങ്കില്‍

ഒരിക്കല്‍ ഒരു ന്യൂ ജനറേഷന്‍ ബാങ്കില്‍ കളക്ഷന്‍ എക്സിക്യൂട്ടീവായി പാക്കരന് ജോലി വാങ്ങിച്ചുകൊടുക്കാമെന്നു അവിടുത്തെ ജീവനക്കാരനും പാക്കരന്റെ സുഹൃത്തുമായ രഞ്ജിത്ത് ഏറ്റു. ഇന്റര്‍വ്യൂ ദിവസം രഞ്ജിത്തിനൊപ്പം കുളിച്ചു കുട്ടപ്പനായി പാക്കരന്‍ രാവിലെ ബാങ്കില്‍ ചെന്നു. ഇടപാടുകാര്‍ക്ക് വിശ്രമിക്കാനുള്ള കസേരകളിലൊന്നില്‍ പാക്കരനെ ഇരുത്തിയിട്ട് രഞ്ജിത്ത് മാനേജറെ കാണാന്‍ കാബിനിനുള്ളിലേക്ക് പോയി.

രഞ്ജിത്ത് തിരിച്ചു വന്നപ്പോള്‍ വളരെ പ്രായം ചെന്ന ഒരു പാവം സ്ത്രീയോട് ബാങ്കിലെ ഒരു ഉദ്യോഗസ്ഥന്‍ കയര്‍ക്കുന്നത് കണ്ടു. "മുഴുവനും എഴുതി തെറ്റിച്ചിരിക്കുകയാണ്!" അയാള്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു.

"എനിക്കു അറിഞ്ഞുകൂടാത്തത്കൊണ്ടാണ് മക്കളേ" വൃദ്ധ കരഞ്ഞു.

"നിങ്ങളോട് ഞാന്‍ പറഞ്ഞതല്ലേ വിവരമോ വിദ്യാഭ്യാസമോ ഉള്ള ആരെയെങ്കിലും കൊണ്ടെഴുതിക്കാന്‍"

ഈ സമയംകൊണ്ട് ബാങ്കിലെ മുഴുവന്‍ ജീവനക്കാരുടെയും കസ്ടമര്‍മാരുടെയും ശ്രദ്ധ അങ്ങോട്ടായി.

"അയ്യോ സാറേ... ഇത് ഞാന്‍ എഴുതിയതല്ല. ദോ ആ ഇരിക്കുന്ന സാറിനെ കൊണ്ടെഴുതിച്ചതാ!"

വൃദ്ധ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കിയ രഞ്ജിത്ത് കണ്ടത് ഇന്‍സര്‍ട്ട് ചെയ്തു ഷൂസും കെട്ടി പോക്കറ്റില്‍ കൂളിംഗ് ഗ്ലാസ്സുമായി ഒന്നുമറിയാത്ത പോലെ ഇംഗ്ലീഷ് പത്രം തലതിരിച്ചു പിടിച്ചു വായിച്ചുകൊണ്ടിരിക്കുന്ന പാക്കരനെ!

രഞ്ജിത്ത് വൃദ്ധയോട് കാര്യം തിരക്കി. അവര്‍ക്ക് ബാങ്കില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിക്കണം. അതിനു ചെക്കില്‍ TEN THOUSAND എന്ന് ഇംഗ്ലീഷില്‍ എഴുതണം. ഇത്രേ വൃദ്ധ പാക്കരനോട് ആവശ്യപ്പെട്ടുള്ളു. പാക്കരന്‍ പതിനായിരത്തിനെ ഇംഗ്ലീഷില്‍ ആക്കിയത് ഇങ്ങനെ "P-A-T-I-N-A...". തുടക്കം ഇങ്ങനെ. അവസാനഭാഗം ഇംഗ്ലീഷ് പ്രൊഫസര്‍മാര്‍ക്ക് പോലും വായിക്കാന്‍ പറ്റാത്ത എന്തോ ഇംഗ്ലീഷ്.

രഞ്ജിത്തിന്റെ കണ്ണു തള്ളി. ഇവനെയാണല്ലോ ഈശ്വരാ ഇവിടെ ജോലിക്ക് കേറ്റാന്‍ ഞാന്‍ ശ്രമിച്ചത് എന്ന് ഉള്ളില്‍ പിറുപിറുത്തുകൊണ്ട് പാക്കരനെ അറിയാത്ത ഭാവത്തില്‍ രഞ്ജിത്ത് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.